പ്രതീകാത്മക ചിത്രം| Photo: Pixabay.com
കൊടിയത്തൂർ : ഇരുവഴിഞ്ഞിപ്പുഴയിലെ അതിരൂക്ഷമായ നീർനായ ആക്രമണത്തിൽ ജനങ്ങൾ വലയുമ്പോഴും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ വനം വകുപ്പും പഞ്ചായത്ത് അധികൃതരും . കഴിഞ്ഞ നാലഞ്ചു വർഷത്തിനിടെ ഇരുവഴിഞ്ഞിപുഴയുടെ ഇരു കരകളിലുമുള്ള മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ, ചാത്തമംഗലം പഞ്ചായത്തുകളിലായി നിരവധി പേർക്കാണ് നീർനായ ആക്രമണത്തിൽ പരുക്കേറ്റത്. എന്നാൽ ഇവിടങ്ങളിൽ പല തവണകളിലായി തീരത്ത് കൂടുകൾ സ്ഥാപിക്കുകയല്ലാതെ നീർനായകളെ പിടികൂടാനുള്ള കാര്യമായ നടപടികളൊന്നും വനം വകുപ്പ് ചെയ്യാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്ന് രാവിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയ നടുവത്ത് ഷംസുദ്ദീൻ മാസ്റ്ററുടെ ഇരു കാലുകൾക്കും നീർനായയുടെ കടിയേറ്റു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു .
വേനൽ കടുത്തതോടെ കിണറുകളും മറ്റും വറ്റിവരണ്ട് ജനങ്ങൾക്ക് കൂടുതൽ പുഴയെ ആശ്രയിക്കേണ്ടി വരുന്നതിനാൽ നീർനായ ഭീതി മൂലം പുഴയിൽ ഇറങ്ങാൻ പലർക്കും ഭയമാണ്.
നീർനായകളുടെ ആവാസ മേഖലകൾ നിരീക്ഷിച്ച് പുഴയിൽ നിന്ന് പൂർണമായി ഒഴിവാക്കാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്.ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ സൂചിപ്പിച്ചു
Tags:
KODIYATHUR
