✍️ ഗിരീഷ് കാരക്കുറ്റി
1980കളിലെ കൊടിയത്തൂരിന്റെ നെടുംകോട്ട ഉണരുന്നത് ചാത്തപ്പറമ്പിൽ
ഉസ്സൻകുട്ടി കാക്കയുടെ ചായമക്കാനിയിലെ ആരവം കേട്ടുണർന്നാണ്.
ഭക്തിസാന്ദ്രമായ സുബഹി ബാങ്കിനും നമസ്കാരത്തിനും ശേഷം ഓരോരുത്തരുടെ രുചിക്കനുസരിച്ച് ചായ സഞ്ചിയിലൂടെ നറുമണമേകി ഒഴുകിയെത്തുന്ന ചായയും,ആവി പറക്കും മുളംകുറ്റിയിലെ പുട്ടും കടലക്കറിയും ,കിഴക്കൻ ചക്രവാളത്തിൽ സൂര്യരശ്മികളുയരുമ്പോൾ അതിൻെറ താളത്തിനനുസരിച്ച് മക്കാനിയിലെ മേൽക്കൂരയുടെ തെങ്ങോലയ്ക്കിടയിലൂടെ പാറിപ്പറക്കുന്ന പുകച്ചുരുളുകളുടെ വർണ്ണക്കാഴ്ചകളും മനസ്സിലിന്നും ക്ലാവു പിടിക്കാതെ തെളിഞ്ഞുവരുന്നു.
ഉച്ചക്ക് ചോറും കറിയും, കൂടാതെ കായപ്പവും, കൽത്തപ്പവും അതിന്റെ രുചിക്കൂട്ട് വേറിട്ടു നിൽക്കുന്നു.
ആ ചായ മക്കാനിയിൽ രാഷ്ട്രീയം, മതം, സർവ്വദേശീയ കാര്യങ്ങൾ തുടങ്ങിയവയുടെ ചർച്ച കൊഴുക്കുമ്പോൾ അടുപ്പിലെ പൊട്ടിത്തെറിക്കുന്ന തീപ്പൊരികൾക്കൊപ്പം സ്ഥലത്തെ വിദൂഷകന്മാർ തമാശകളുടെ മാലപ്പടക്കത്തിന് തിരികൊളുത്തും.
തന്റെ ആദർശങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ടുള്ള യാത്രയിൽ വിശ്രമ ജീവിതം നയിക്കുമ്പോൾ ഭാര്യക്ക് പെൻഷൻ ഉണ്ടാക്കുന്നേരം അദ്ദേഹത്തിന്റെ പെൻഷൻ അപേക്ഷ ഞാൻ പൂരിപ്പിക്കുമ്പോൾ അത് എനിക്ക് വേണ്ട എനിക്കർഹതപ്പെട്ടതല്ല എന്നു പറഞ്ഞു മാറിനിൽക്കുന്ന ഉസ്സൻകുട്ടികാക്കയുടെ ആദർശത്തിനു മുന്നിൽ ഞാൻ തലകുനിച്ചു. എന്നാൽ പിന്നീട് എന്റെയും അദ്ദേഹത്തിൻ്റെ ഭാര്യയുടെയും നിർബന്ധത്തിനും വഴങ്ങി പെൻഷൻ അപേക്ഷ നൽകി.പെൻഷൻ ലഭിച്ചപ്പോൾ അതുകൊണ്ട് കൊടുക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചപ്പോൾ ആ സൗഹൃദം വീണ്ടും നിലനിന്നു .ചായ മക്കാനിയിലെ രാഷ്ട്രീയ ചർച്ചകളിൽ പലപ്പോഴും ഞാനും അദ്ദേഹവും കൊമ്പുകോർക്കും തീർത്തും സൗഹാർദ്ദപരമായിരുന്നത്.
ജീവിതയാത്രയിൽ ചില അടയാളങ്ങൾ ബാക്കിവച്ച് തിരിച്ചു വരാൻ പറ്റാത്ത ലോകത്തേക്ക് യാത്ര പുറപ്പെടുമ്പോൾ അവരുടെ സൽകർമ്മങ്ങൾ ഹൃദയത്തിൽ പകർത്തി നമുകീ യാത്ര തുടരാം .
കണ്ണീർ പ്രണാമം.
Tags:
KODIYATHUR
