സഹോദരൻ: പരേതനായ ജവാൻ രതീഷ്.
ഭാര്യ: അശ്വതി.
കഴിഞ്ഞ മാസം അഗസ്ത്യമുഴിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്നു.
ദുരന്തങ്ങൾ ഒന്നൊന്നായി ഏറ്റുവാങ്ങി ഒന്നു പൊട്ടിക്കരയാൻ കഴിയാതെ വിതുമ്പുകയാണ് കമലേടത്തി.
ആദ്യപുത്രനെ വളർത്തി വലുതാക്കി രാജ്യത്തിന്റെ അതിർത്തി കാക്കാൻ പട്ടാളത്തിലേക്ക് പറഞ്ഞയക്കും നേരം ജവാൻ രതീഷ് അമ്മയോട് പറഞ്ഞത് "നമ്മുടെ കഷ്ടപ്പാടുകളെല്ലാം മാറാൻ പോവുകയാണ്.അനിയനു ജോലി, നമുക്ക് നല്ലൊരു വീട്, സ്വന്തമായി കുറച്ചു സ്ഥലം " എന്നിങ്ങനെയുള്ള ആശയ- അഭിലാഷങ്ങൾ പങ്കുവെച്ച് യാത്ര പറയുമ്പോൾ അത് അന്ത്യ യാത്രയാകുമെന്ന് കമലേടത്തി ചിന്തിച്ചിട്ടില്ല.
അവിടെ പട്ടാള ക്യാമ്പിനടുത്ത് വെച്ച് ആക്സിഡൻറ് രൂപത്തിൽ മരണം തട്ടിയെടുത്തപ്പോൾ ,അതിൻെറ വേദനകൾ കടിച്ചമർത്തി മകൻെറ മരണത്തിൻെറ വിലയായി കിട്ടിയ പണം കൊണ്ട് മകൻ ആഗ്രഹിച്ചത് പോലെ .വീടും സ്വന്തമായി കുറച്ച് സ്ഥലവും വാങ്ങി ഇളയ മകനെ താലോലിച്ചു , ജവാൻ രതീഷിന്റെ ഓർമ്മകളുമായി കഴിഞ്ഞു കൂടുകയായിരുന്നു ആ അമ്മ .
ജീവിത യാത്രകളെല്ലാം നാം നിശ്ചയിക്കുന്ന റൂട്ടിലൂടെ പോയി കൊള്ളണമെന്നില്ല.
എപ്പോഴും വഴികൾ തെറ്റാൻ സാധ്യതയുണ്ട്.
ജേഷ്ഠന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ അമ്മയുടെ കണ്ണീരൊപ്പാൻ ജീവിത നൗകയുടെ അമരത്തിരുന്ന് പങ്കായം മുറുകെപ്പിടിച്ച് പതുക്കെ മുന്നോട്ടു നീങ്ങുമ്പോൾ , ജീവിതസഖിയെയും പെറ്റമ്മയേയും ജേഷ്ഠന്റെ അന്ത്യാഭിലാഷങ്ങളും വഴിയിലുപേക്ഷിച്ചു തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് യാത്ര തിരിച്ചിരിക്കുകയാണ് കമലേടത്തിയുടെ സ്വന്തം ലാലു .
ജീവിത നൗകയുടെ തുഴ നഷ്ടപ്പെട്ട് കണ്ണീർ കടലിലക്കപ്പെട്ട കമലേടത്തിയെ നമുക്ക് ചേർത്തു പിടിക്കാം.
ലാലുവിന്റെ ദീപ്ത സ്മരണക്കു മുമ്പിൽ കണ്ണീർ പ്രണാമം.
