സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) വഫാത്തായി. 64 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇപ്പോൾ എട്ടിക്കുള്ളത്തെ വീട്ടിലുള്ള ജനാസ വൈകുന്നേരം അഞ്ചു മണിക്ക് മംഗലാപുരം കുറത്തിലേക്ക് കൊണ്ടുപോകും.ജനാസ നിസ്കാരം രാത്രി ഒൻപതിന് കുറത്തിൽ നടക്കും. സമസ്ത പ്രസിഡന്റായിരുന്ന മർഹൂം താജുൽ ഉലമ ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങൾ-സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവി ദമ്പതികളുടെ മകനായി 1960 മെയ് 1നു ജനിച്ചു.
പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാൾ സയ്യിദ് മദനി അറബിക് കോളജിൽ ദർസ് പഠനവും ഉപരിപഠനവും പൂർത്തിയാക്കി. പിതാവിനു പുറമെ താഴേക്കോട് എൻ അബ്ദുല്ല മുസ്‌ലിയാർ, ഇമ്പിച്ചാലി മു സ്ലിയാർ, ഉള്ളാൾ ബാവ മുസ്ലിയാർ, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാർ. കർണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയാണ്. കുറായിലെ സയ്യിദ് ഫള്ൽ ഇസ്ലാമിക് സെന്ററിലെ പ്ര ധാന ഉസ്താദാണ്. ‘കുറ തങ്ങൾ’ എന്നറിയപ്പെട്ട അദ്ദേഹം ദക്ഷിണ കന്നഡയിലെയും സമീപ പ്രദേശങ്ങളിലെയും സുന്നി സമൂഹത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.
പതിറ്റാണ്ടിലേറെക്കാലം ഉള്ളാളടക്കം നൂറുകണക്കിനു മഹല്ലുകളുടെ സംയുക്ത ഖാസിയായിരുന്ന താജുല്‍ ഉലമയുടെ വഫാത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കുറാ തങ്ങളെ തിരഞ്ഞെടുത്തിരുന്നു. ഇതുൾപ്പെടെ നിരവധി മഹല്ലുകളിൽ ഖാസിയായ തങ്ങൾ പതിനായിരങ്ങൾക്ക് സാന്ത്വനവും അത്താണിയുമായിരുന്നു. സമസ്ത കണ്ണൂർ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജന.സെ ക്രട്ടറി, എട്ടിക്കുളം താജുൽ ഉലമ എജ്യുക്കേഷണൽ സെന്റർ ജന.സെക്രട്ടറി തുടങ്ങിയ ചുമ തലകൾ വഹിച്ചുവരികയായിരുന്നു. അൽ ഖിദ്‌മതുസ്സുന്നിയ്യ അവാര്‍ഡ് ,ജാമിഅ സഅദിയ്യ ബഹ്റൈന്‍ കമ്മിറ്റി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
