കൊടിയത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട തോട്ടുമുക്കത്ത് ദേവസ്വം കാട് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്നും, പറമ്പിൽ പണിയെടുത്തു കൊണ്ടിരുന്ന രണ്ടുപേരുടെ ദേഹത്ത് പാറക്കഷ്ണങ്ങൾ വീണ് സാരമായ പരിക്കേറ്റു. പറമ്പിൽ പണിയെടുത്തു കൊണ്ടിരുന്ന സോജി തോമസിന്റെ തലയിലും, ജലീൽ എന്ന വ്യക്തിയുടെ കൈക്കുമാണ് ക്വാറിയിൽ നിന്നും തെറിച്ചുവന്ന കല്ല് കൊണ്ട് പരിക്കേറ്റത്. തലയിൽ പരിക്കേറ്റ തോമസിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനവാസ മേഖലയിലാണ് ഈ ക്വാറി പ്രവർത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ഇവിടെ കുറച്ചുനാളായി നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ സമരം നടക്കുന്നുണ്ട്. സമരം നടത്തുന്ന പന്തലിലേക്കും പാറക്കഷ്ണങ്ങൾ തെറിച്ചുവീണിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നെങ്കിലും, വീണ്ടും ക്വാറിയിൽ സ്ഫോടനം നടത്തിയതാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്. അതുമാത്രമല്ല, പാറക്കഷ്ണം ദേഹത്ത് വീണ് രണ്ടുപേർക്ക് പരിക്ക് പറ്റിയതിന് ശേഷവും ഇവിടെ സ്ഫോടനം നടന്നു എന്നും നാട്ടുകാർ പറയുന്നു.
