കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ ഒരു വർഷത്തോളമായി തൂപ്പുകാരിയില്ലാത്തതിനാൽ കൊച്ചു കുട്ടികളും അധ്യാപകരും വിഷമസന്ധിയിൽ.
ജില്ലയിലെ ഗവൺമെന്റ് എൽ പി സ്കൂളുകളിൽ ഏറെക്കാലമായി ഒഴിഞ്ഞു കിടക്കുന്ന പിടിസിഎം തസ്തികകൾ നികത്തണമെന്ന നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ കോഴിക്കോട് വിദ്യാഭ്യാസ ഉപഡരക്റ്റർ ഈ മാസം നിയമന ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു. എന്നാൽ കൊടിയത്തൂർ പഞ്ചായത്തിലെ നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന കഴുത്തൂട്ടിപുറായ സർക്കാർ എൽ പി സ്കൂളിൽ ഇത് വരെ ആരേയും നിയമിച്ചിട്ടില്ലെന്ന് പിടിഎ പ്രസിഡന്റ് എ കെ റാഫി അറിയിച്ചു.
താത്ക്കാലിക നിയമനത്തിന് നിയമപരമായ പിൻബലമില്ലാത്തതിനാൽ പ്രശ്നം പരിഹരിക്കാനാവാതെ പിടിഎ കമ്മറ്റി ഉഴലുകയാണ്. ഒഴിവു ദിനങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് അനിവാര്യമായ ശുചീകരണ പ്രവൃത്തികൾ ചെയ്യുന്നത്.ഇവിടെ ഒരു അധ്യാപക തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. പ്രധാനധ്യാപകൻ ഗ്രാമപഞ്ചായത്തിന്റെ നിർവഹണ ഉദ്യോഗസ്ഥന്റെ ചുമതല കൂടി വഹിക്കുന്നതിനാൽ സ്കൂൾ നടത്തിപ്പിന് ഏറെ പ്രയാസപ്പെടുകയാണ്.
എത്രയും പെട്ടെന്ന് സ്കൂളിൽ തുപ്പുകാരിയുടെ (പിടിസിഎം ) നിയമനം നടത്തണമെന്നും കൊച്ചു കുട്ടികളുടെ പഠനാന്തരീക്ഷം ആരോഗ്യപൂർണമാക്കണമെന്നും പിടിഎ - എസ് എം സി - മാതൃസമിതി സംയുക്ത യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു. വാർഡംഗവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ എം ടി റിയാസ്,എസ് എം സി ചെയർമാൻ വി വി നൗഷാദ്, മാതൃ സമിതി ചെയർപേഴ്സൻ സൽമ അശ്റഫ് , പിടിഎ വൈസ് പ്രസിസന്റ് ശിഹാബ് തൊട്ടിമ്മൽ , ട്രഷറർ പി കെ ശിഹാബ്, എ കെ ഹാരിസ്. എകെ ഫിർദൗസ് എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR

