കൂളിമാട് : ജലജീവൻ മിഷൻ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി പി.എച്ച്. ഇഡി - കൂളിമാട് റോഡ് ഗതാഗതം നിരോധിക്കുവാൻ കളക്ടർ നൽകിയ ഉത്തരവ് ബസ് ഗതാഗതം നിർത്തിയതിനാൽ പുനപരിശോധിക്കുവാൻ വേണ്ടിയുള്ള നിവേദനം നൽകി യുവാവിന്റെയും, പൊതുജനങ്ങളുടെ സമ്മർദ്ദത്തിനും വഴങ്ങി അടച്ചിട്ട റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു . ജല അതോറിറ്റിയുടെ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർക്ക് മുന്നിൽ ബോധിപ്പിച്ചും സ്വന്തമായി തന്നെ നിവേദനം എ ഴുതി തയ്യാറാക്കി കലക്ടർക്ക് കൊടുത്ത് മാതൃകയായിരിക്കുകയാണ് ചെറുവാടി സ്വദേശി നിയാസ് പൈക്കാട്ടുമ്മൽ.
ജല അതോറിറ്റിയുടെ മെല്ലെ പോക്കായിരുന്നു നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ചൊടിപ്പിച്ചത്
എരഞ്ഞിമാവ് റോഡിലെ പി.എച്ച് ഇഡി മുതൽ കൂളിമാട് വരെയുള്ള ഭാഗത്തെ ഗതാഗതം നിലവിൽ 05/03/2023 വരെ അടച്ചിടാനായിരുന്നു കലക്ടറുടെ ഉത്തരവ് . ഏകദേശം വെറും മുപ്പത് മീറ്റർ ദൈർഘ്യമുള്ള സ്ഥലത്തെ റോഡിലെ സൈഡിലെ പാറ പൊട്ടിച്ച് പൈപ്പ് ഇടുന്നതിന് വേണ്ടിയാണ് ഇത്രയും ദിവസം അനുവദിക്കപ്പെട്ടിട്ടുള്ളത്. ടെണ്ടർ കണ്ടീഷനിൽ പറഞ്ഞത് പോലെ അത്യാധുനിക മെഷിനറികൾ ഉപയോഗിച്ച് വെറും രണ്ട് ദിവസം കൊണ്ട് ചെയ്ത് തീർക്കാവുന്ന ജോലിയാണിത്. വേണ്ടത്ര മെഷിനറി യന്ത്ര സാമഗ്രികൾ ഇല്ലാതെ വിരലിൽ എണ്ണാവുന്ന തൊഴിലാളികളുമായി ഒച്ചിഴയുന്ന വേഗത്തിലാണ് പ്രവൃത്തി നടക്കുന്നത്.
റോഡിലെ ഗതാഗതം നിരോധിച്ചതിനാൽ ബസ് സർവീസ് നിർത്തലാക്കിയിരുന്നു ഇത് മൂലം എക്സാമിൻ വേണ്ടി ബസുകളിൽ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളെയായിരുന്നു ബുദ്ധിമുട്ടിലാക്കിയത് . അതോടൊപ്പം രോഗികളെ കൊണ്ട് ദൈനംദിനം കടന്നുപോകുന്ന ആംബുലൻസുകൾ തിരിഞ്ഞു പോകേണ്ട ഗതികേടും കണ്ടുമടുത്താണ് നാട്ടുകാർ സമരമുഖത്തിറങ്ങിയത്
ഇതേ റോഡിലെ ഏകദേശം പണി പൂർത്തിയായ കൂളിമാട് - ചുള്ളിക്കാപറമ്പ് - പന്നിക്കോട് ഭാഗങ്ങളിൽ പൈപ്പ് ലൈൻ ഇട്ടിട്ട് ഒപ്പിച്ച് മൂടിയും, മൂടിയ ഭാഗത്ത് അപകട വിധത്തിൽ മണ്ണ് കൂട്ടിട്ടും, വ്യാപാരികളെയും യാത്രക്കാരെയും കാൽനട യാത്രക്കാരെയും ബുദ്ദിമുട്ടിക്കുന്ന തരത്തിൽ പൊടി ശല്യം മൂലവും ഏറെ പ്രയാസത്തിലാണ് നാട്ടുകാർ.ഇതിന് ഉടനടി പരിഹാരം കണ്ടിട്ടില്ലെങ്കിൽ ആദ്യ പടി എന്ന നിലയിൽ ഉന്നത തലത്തിൽ പരാതി നൽകുവാനും അല്ലെങ്കിൽ സമര പരിപാടികളുമായി ഒന്നിച്ചു മുന്നോട്ടു പോകാനുമാണ് നാട്ടുകാരുടെ തീരുമാനം
Tags:
KOOLIMAD

