✍🏻️ ഗിരീഷ് കാരകുറ്റി
കെ സി കോയാമു ഹാജി അന്തരിച്ചു.
(ജനാസ നമസ്കാരം നാളെ 8 .30 AM കൊടിയത്തൂർ ജുമാ മസ്ജിദിൽ )
1989 ൽ അതി വിശാലമായി കിടക്കുന്ന പച്ച പരവതാനി വിരിച്ച തടായ് ക്കുന്നിൽ നൂറുകണക്കിന് അനാഥരായ വിദ്യാർഥികൾക്ക് രക്ഷിതാവായി.
വാദി റഹ്മ അനാഥശാലയുടെ സ്ഥാപകനും മാനേജരുമായ് കർമ്മരംഗത്ത് നിൽക്കുമ്പോൾ ,ഇവിടെ പഠിക്കുന്ന കുട്ടികളാരും 'അനാഥരല്ല " എന്നുള്ള ഒറ്റ നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
ഏറ്റവും നല്ല ഭക്ഷണവും വസ്ത്രവും ഒരുക്കി കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടദ്ദേഹം. അതുകൊണ്ടുതന്നെ പരിസരത്തെ അനാഥശാലകളിൽ നിന്നും വ്യത്യസ്തമായിരുന്നു ഈ കാരുണ്യത്തിന്റെ താഴ് വാരം. പഠനത്തോടൊപ്പം കലാകായിക രംഗത്തുള്ള പരിശീലനം നിർബന്ധമായിരുന്നു.അതുകൊണ്ടുതന്നെ കൊടിയത്തൂർ പി.ടി.എം ഹൈസ്കൂളിൽ , പരിസരത്തെ യുപി സ്കൂളുകളിലും മറ്റും പഠിക്കുന്ന വാദിറഹ്മയിലെ കുട്ടികൾ മികവ് പുലർത്തി.
കാണുന്നതിലപ്പുറം സ്നേഹ ഭരിതമായിരുന്നു ഹാജിയാരുടെ പ്രവർത്തനവും കാഴ്ചപ്പാടും.
മറ്റ് അനാഥശാലകളിൽ നിന്ന് വ്യത്യസ്തമായി എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്ന് നിർബന്ധമാണദ്ദേഹത്തിന് .
കൊടിയത്തൂരിലെ "ഗുഡ് ലുക്ക് " തയ്യൽ കട നടത്തിയിരുന്ന എന്റെ നേതൃത്വത്തിലായിരുന്നു അവിടെയുള്ള മുഴുവൻ കുട്ടികൾക്കും അന്ന് വസ്ത്രം തയ്പ്പിച്ചു കൊടുക്കാൻ എന്നെയാണ് ആ ഉത്തരവാദിത്വം ഹാജിയാർ ഏൽപ്പിച്ചത്..
അന്ന് കുട്ടികളുടെ അളവെടുക്കാൻ പോകുമ്പോൾ എല്ലാം കണ്ടു ഞാൻ മനസ്സിലാക്കി കുട്ടികളുമായി ഞാൻ ഇടപഴകി അവർക്കൊക്കെ ഹാജിയാരെ കുറിച്ചും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും വലിയ മതിപ്പായിരുന്നു.
മുഴുവൻ ഡ്രസ്സുകളും സമയത്തിന് തയ്ച്ചു കിട്ടിയിട്ടില്ലെങ്കിൽ പിന്നെ ഹാജിയാരുടെ മുഖ ഭാവം മാറും. അതൊന്നു തണുക്കണമെങ്കിൽ വളരെ പെട്ടെന്ന് ഡ്രസ്സ് തയ്ച്ച് കുട്ടികൾക്കെത്തിച്ചു കൊടുക്കണം .
ഒരിക്കൽ സമയത്തിന് തയ്ച്ചു കൊടുക്കാൻ കഴിഞ്ഞില്ല.ഹാജിയാർ തുന്നൽ കടയിൽ വന്നെന്റെ നേരെ നോക്കി ക്ഷുഭിതനായി പറഞ്ഞു. " പെട്ടതോ പ്പെട്ട് ഇനി പെടില്ല" എന്നും പറഞ്ഞൊരു പോക്കാ. പിറ്റേന്ന് ഡ്രസ്സുകൾ ഒക്കെ തയ്ച്ചു ഞാൻ വാദി റഹ്മയിലെത്തിയപ്പോൾ നിറപുഞ്ചിരിയോടെ എന്നെ സ്വീകരിച്ച് സൗഹാർദം പങ്കിട്ട് നേന്ത്രപ്പഴം പുഴുങ്ങിയതും ചായയും തന്ന്, തരാനുള്ള ക്യാഷും തീർത്തും തന്നു യാത്രയാക്കിയത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നി.
പിറ്റേ വർഷവും ഇതുപോലെ ഞാൻ തയ്യൽ കട പൂട്ടുന്നത് വരെ അവിടുത്തെ വസ്ത്രങ്ങളെല്ലാം തയ്ച്ചുകൊണ്ടിരുന്നത് ഞാനായിരുന്നു. എനിക്ക് ഒരുപാട് സുഹൃത്തുക്കളെ സമ്മാനിച്ചത് ഇദ്ദേഹത്തിന്റെ അനാഥശാലയായിരുന്നു. ആ ബന്ധം ഇന്നും തുടരുകയാണ്.അവസാന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ കേൾവി കുറവ് അദ്ദേഹത്തിന് വലിയ ഒരു ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. ചിലപ്പോളെന്നെ ഫോണിൽ വിളിച്ചു കാര്യങ്ങളന്വേഷിക്കുമായിരുന്നു.വലിയ സ്നേഹമായിരുന്നു എന്നോട് .... ഇത്ര പെട്ടെന്ന് യാത്ര പറയും എന്നറിഞ്ഞില്ല.
പാവന സ്മരണക്കുമുമ്പിൽ കണ്ണീർ പ്രണാമം.
Tags:
KODIYATHUR
