കൊടിയത്തൂർ : ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ളതും പാവപ്പെട്ടവർക്ക് വിട്ടു നൽകിയതുമായ ഭൂമിയിൽ താമസിക്കുന്ന മുഴുവനാളുകൾക്കും പട്ടയം ലഭ്യമാക്കി നൂറ് ശതമാനം പട്ടയ നേട്ടവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.ഇന്നലെ നടന്ന ചടങ്ങിൽ ചേലാംകുന്ന് കോളനിയിലെ 20 കുടുംബങ്ങളും മുതപ്പറമ്പ് കോളനിയിലെ 13 കുടുംബങ്ങളും, കുന്താണിക്കാവ് കോളനിയിലെ ഒരു കുടുംബവും റവന്യുമന്ത്രി കെ. രാജനിൽ നിന്ന്
എം എൽ എ ലിൻേറാ ജോസഫ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്തിൻ്റേയും വാർഡ് മെമ്പർമാരായ ബാബു പൊലുകുന്ന്, രതീഷ് കളക്കുടിക്കുന്ന്, മറിയം കുട്ടി ഹസ്സൻ, വില്ലേജ് ഓഫീസർ ഷിജു, വില്ലേജ് അസിസ്റ്റൻ്റ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പട്ടയം ഏറ്റുവാങ്ങി. കഴിഞ്ഞ തവണ കുന്താണിക്കാവ് കോളനിയിലെ 23, മാട്ടു മുറി കോളനിയിലെ 26, കാരക്കുറ്റി കോളനിയിൽ 1, തടായിൽ കോളനിയിൽ 26 എന്നിങ്ങനെ 76 കുടുംബങ്ങൾക്ക്പട്ടയം ലഭിച്ചിരുന്നു. കഴിഞ്ഞ തവണ കോഴിക്കോട് താലൂക്കിൽ വിതരണം ചെയ്ത 88 ൽ 76 ഉം ലഭിച്ചത് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലായിരുന്നു. ഇപ്പോൾ 34പേർക്ക് കൂടി പട്ടയം ലഭിച്ചതോടെ മൊത്തം110പേർ ഈ ഭരണ സമിതിയുടെ കാലത്ത് പഞ്ചായത്തിൽ പട്ടയത്തിന് അർഹരായി.
സ്വന്തമായുള്ള ഭൂമിക്ക് പട്ടയം ലഭിക്കാതെ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ശ്രമമാണിപ്പോൾ ഫലം കണ്ടത്. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ
പഞ്ചായത്ത് ഉദ്ധ്യോഗസ്ഥർ, താലൂക്ക്, വില്ലേജ് അധികൃതർ എന്നിവരുടെ സഹായം ലഭ്യമാക്കി ഭൂമിയുടെ സര്‍വേ നടത്തി ആവശ്യമായ ഒന്‍പതുരേഖകളും തയാറാക്കി വില്ലേജിന് സമര്‍പ്പിച്ചതാണ് നടപടിക്രമങ്ങള്‍ എളുപ്പമാക്കിയത്.
ഇതോടെ ഗ്രാമപ്പഞ്ചായത്തിലെ വിവിധകോളനിനിവാസികളുടെ പട്ടയത്തിനായുള്ള നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് അറുതിയായത്.
Tags:
KODIYATHUR
