രാത്രി 11 മണിക്ക് ശേഷം ക്യാമ്പസിൽ വിദ്യാർഥികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി കോഴിക്കോട് എൻ.ഐ.ടി. നൈറ്റ് കർഫ്യൂ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് ഡീൻ പുതിയ ഉത്തരവ് ഇറക്കിയത്. ഉത്തരവ് പ്രകാരം രാത്രി 11 മണിക്ക് ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിന് അകത്തേക്ക് പോകാനും ക്യാമ്പസിൽ നിന്ന് പുറത്ത് പോകാനും കഴിയില്ല.
ക്യാമ്പസിൽ രാത്രി വൈകിയും പ്രവർത്തിച്ചിരുന്ന കാന്റീനുകൾ ബുധനാഴ്ച മുതൽ രാത്രി 11 മണിക്ക് ശേഷം പ്രവർത്തിക്കില്ല. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ 11 മണിക്ക് മുമ്പ് മുറിയിൽ എത്തിയിരിക്കണമെന്നും ഡീനിന്റെ ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കും.
ആരോഗ്യകരമായ ഭക്ഷണ ശൈലിയാണ് ആവശ്യമെന്നും വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് രാത്രി വൈകിയും കാന്റീൻ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കുന്നത് എന്നും ഡീൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വിദ്യാർഥികൾ ചൂഷണം ചെയ്യപ്പെടുന്നു, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കുട്ടികൾ വഴിതെറ്റി പോകുന്നു എന്നീ കാരണങ്ങൾ പരിഗണിച്ചാണ് ഹോസ്റ്റൽ സമയത്തിൽ നിയന്ത്രണം എന്നും ഡീൻ ഇറക്കിയ ഉത്തരവിൽ പറയുന്നു.
സ്ഥിരമായി രാത്രി വൈകി ഉറങ്ങുന്നത്, കുട്ടികളുടെ മാനസിക ആരോഗ്യത്തെയും അതുവഴി പഠനത്തെയും ഉൾപ്പെടെ ബാധിക്കും. തുടർച്ചയായി ഉറക്കക്രമം തെറ്റുന്നത് ഹൃദ്രോഗങ്ങളും പ്രമേഹവും ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ചെറുപ്പക്കാരിൽ ഉണ്ടാക്കുന്നതും കൂടി കണക്കിലെടുത്താണ് നിയന്ത്രണം.
ഉത്തരവ് യാതൊരു തരത്തിലും വിദ്യാർത്ഥികളുടെ സ്വാതന്ത്രം ഇല്ലാതാക്കലല്ലെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ഡീൻ ഇറക്കിയ ഉത്തരവ് അംഗീകരിക്കാൻ ആവില്ലെന്നാണ് ഒരു വിഭാഗം വിദ്യാർഥികളുടെ നിലപാട്. ബുധനാഴ്ച രാത്രി പത്ത് മണിക്ക് കാമ്പസ് ഗേറ്റിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.
