പന്നിക്കോട് - കൊടിയത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.ഗ്രാമ പഞ്ചായത്ത് അധികൃതരുടെ അടിയന്തര ഇടപെട ലിൽ കുവപ്പാറ കുടിവെള്ള പദ്ധതി പ്രവൃത്തി പൂർത്തിയാക്കി പുതിയ ഇലക്ട്രിക് ലൈൻ വലിച്ച് കരണ്ട് കണക്ഷൻ നൽകുകയും, മാട്ടുമുറി കുടിവെള്ള പദ്ധതി അറ്റകുറ്റപണികൾ നടത്തിയും പ്രവർത്തന സജ്ജമാക്കിയതോടെയാണ് വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായത്.
കൺവീനർ വർക്കായി 50,000 രൂപയോളം ചിലവഴിച്ചാണ് മാട്ടു മുറി പദ്ധതി പ്രവർത്തന സജ്ജമാക്കിയത്. പൊട്ടിയ പൈപ്പുകൾ 120 മീറ്ററോളം മാറ്റുകയും ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. ടാങ്കിന് ചുറ്റുമുണ്ടായിരുന്ന കാട് വെട്ടി വൃത്തിയാക്കുകയും ടാങ്കിന് വല സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രവർത്തി പൂർത്തീകരിച്ചെങ്കിലും പമ്പ് ഹൗസിലേക്കുള്ള ലൈൻ വലിച്ച് കരണ്ട് കണക്ഷൻ നൽകിയിരുന്നില്ല. കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടത്. ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയാണ്
കുവപ്പാറ പദ്ധതി.
പുതിയ ലൈൻ വലിച്ച് വൈദ്യുതി കണക്ഷൻ നൽകി വെള്ളം പമ്പ് ചെയ്തപ്പോൾ പൈപ്പ് പൊട്ടിയതും തിരിച്ചടിയായി. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. കോട്ടമുഴി പമ്പ് ഹൗസിലെ മോട്ടോർമാറ്റി പമ്പിംഗ് ആരംഭിച്ചതും മൂന്നാം വാർഡിലെ കുടിവെള്ള വിതരണത്തിന് സഹായകരമായി.പദ്ധതിയുടെ മോട്ടോർ തകരാർ പരിഹരിക്കാനായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബുവിൻ്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
രണ്ട് പദ്ധതികൾ വഴിയും പമ്പിംഗ് തുടങ്ങിയതോടെ 400 ഓളം കുടുംബങ്ങൾക്ക് ആശ്വാസമാവും
