അവധി ദിനങ്ങൾ ആഘോഷിക്കാനായി ജില്ലയിലേക്ക് പുറപ്പെട്ടവരുടെ ബാഹുല്യവും വാഹനങ്ങൾ കേടുവന്നതും മൂലം ചുരത്തിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. രാവിലെ മുതൽ തന്നെ വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിൽ അനുഭവപ്പെട്ടത്. ചുരം വ്യൂ പോയിന്റിൽ ഒരു വാഹനം കേടു വന്നതോടെയാണ് കുരുക്ക് തുടങ്ങിയത്. അവധി ദിനാഘോഷത്തിന് ജില്ലയിലേക്ക് പുറപ്പെട്ടവർ ചുരം കടക്കാൻ മണിക്കൂറുകളെടുത്തു. വ്യൂ പോയിന്റ് മുതൽ താഴെ ചിപ്പിലിതോട് വരെ വാഹനങ്ങളുടെ നിര നീണ്ടു. ചുരത്തിൽ കുരുക്കിൽപെട്ട വാഹനങ്ങൾ നിയന്ത്രിക്കാൻ ഏതാനും പോലീസ്ക്ർ മാത്രമാണുണ്ടായത്.
ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സന്നദ്ധ സംഘടനകളുടെ ആവശ്യമില്ല എന്ന കോഴിക്കോട് ജില്ലാ കളക്ടറുടെ നിർദ്ദേശത്തിൽ പ്രതിഷേധിച്ചു ചുരത്തിൽ സേവനം ചെയ്തിരുന്ന സന്നദ്ധ പ്രവർത്തകർ സഹകരിക്കാതിരുന്നത് ഗതാഗതകുരുക്ക് രൂക്ഷമാക്കി. ചുരത്തിലെ എല്ലാ പ്രതിസന്ധികളിലും സഹായവുമായി എത്താറുള്ള സന്നദ്ധ പ്രവർത്തകർക്ക് നിരോധനം ഏർപ്പെടുത്തിയത് വൻപ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അടിവാരം പോലീസുകാർ മാത്രമാണ് ഗതാഗതം നിയന്ത്രിക്കാനുണ്ടായത്. വരും ദിവസങ്ങളിലും ഇത് തന്നെയായിരിക്കും അവസ്ഥ.
