കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നലെ പുലർച്ചെയുമായി പെയ്ത മഴയിൽ വാഴക്കാട് പഞ്ചായത്തിൽ മാത്രം 20 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്.
പഞ്ചായത്ത് അധികൃതർ തയാറാക്കിയ കണക്കു പ്രകാരമാണിത്.
മണ്ണിടിഞ്ഞ് 25 വീടുകൾക്കു കേടുപാടുണ്ടായി. ഊർക്കടവ്, വാഴക്കാട്, ചെറുവായൂർ, എളമരം, മപ്രം, എടവണ്ണപ്പാറ എന്നിവിടങ്ങളിലാണ് പ്രധാനമായും നാശം.
മുണ്ടുമുഴി കോരപ്പാടത്ത് കപ്പക്കൃഷി വെള്ളത്തിലായി.
കാമ്പ്രത്തിക്കുഴി റോഡിലേക്കു സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് ഗതാഗതം മുടങ്ങിയതിനെത്തുടർന്ന് നൂറോളം വീടുകൾ ഉൾപ്പെടുന്ന പ്രദേശം ഒറ്റപ്പെട്ടു. എടശേരി പാടത്തു വെള്ളം നിറഞ്ഞ് എടശേരിക്കുന്ന് റോഡ് പൂർണമായും മുങ്ങി.
കൊണ്ടോട്ടി–വാഴക്കാട് റോഡിൽ എടവണ്ണപ്പാറ യാസീൻ പാടത്തെ വെള്ളക്കെട്ട് ദീർഘദൂര യാത്രക്കാരടക്കമുള്ളവർക്കു ഗതാഗതതടസ്സത്തിനിടയാക്കി.
ഓവുചാലുകൾ അടഞ്ഞതും അശാസ്ത്രീയ കെട്ടിട നിർമാണവുമാണ് വിവിധയിടങ്ങളിലെ വെള്ളക്കെട്ടിനിടയാക്കിയതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. തകർന്ന വീടുകളിൽ ടി.വി.ഇബ്രാഹിം എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കരിയ എന്നിവരുടെ നേതൃത്വത്തിൽ, ഉദ്യോഗസ്ഥരടങ്ങിയ സംഘം പരിശോധന നടത്തി
