പന്നിക്കോട്: ഏറെ കൗതുകവും വേറിട്ടതുമായ കാഴ്ചകൾക്കാണ് പന്നിക്കോട് ഹിദായത്തു സ്വിബിയാൻ സുന്നി മദ്റസ ഇന്ന് സാക്ഷ്യം വഹിച്ചത്.
വിദ്യാർത്ഥികളിൽ രാഷ്ടീയ ബോധം വളർത്തി, ജനാധിപത്യ പ്രക്രിയകളിൽ അവരെ പങ്കാളികളാക്കുന്നതിന് വേണ്ടി, ഇന്ത്യയിലെ ഓരോ പൗരൻ്റെയും അവകാശമായ സമ്മതിദാനവകാശം വിനിയോഗിക്കുന്ന അതേ മാതൃകയിൽ നടത്തിയ തെരഞ്ഞെടുപ്പാണ്, രക്ഷിതാക്കൾക്കും നാട്ടുകാർക്കുമിടയിൽ ഏറെ ശ്രദ്ധ നേടിയത്.
മദ്റസാ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ റിട്ടേണിംഗ് ഓഫീസർക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച്, വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരായ വിദ്യാർത്ഥികളോട് വോട്ടഭ്യർത്ഥിച്ച് പ്രചരണ രംഗത്ത് സജീവമാകുകയും, ചിഹ്നങ്ങൾ പരിചയപ്പെടുത്തി വോട്ടർ സ്ലിപ് നൽകുന്നതടക്കം ദിവസങ്ങൾക്ക് മുമ്പേ തന്നെ പൂർത്തീകരിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് പ്രക്രിയകളിലേക്ക് കടന്നത്.
തലേന്ന് രാത്രി തന്നെ പോളിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കുകയും ഇലക്ഷൻ സാമഗ്രികൾ സജ്ജീകരിച്ച്, രാവിലെ 7.30 ഓട് കൂടി പോളിംഗ് ആരംഭിക്കാനുള്ള സംവിധാനമൊരുക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ നിർദ്ദേശങ്ങൾക്കനുസരിച്ച് വരിയായി നിന്ന് വളരെ അച്ചടക്കത്തോടെയാണ് കുഞ്ഞു വോട്ടർമാർ ഓരോരുത്തരായി പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയത് മടങ്ങിയത്.
ബൂത്ത് ഏജൻ്റുമാരും ഇലക്ഷൻ ഡ്യൂട്ടിയിലുള്ളവരും വോട്ടർമാരുടെ സ്ലിപ്പ് പരിശോധിച്ച് ഒപ്പിടുവിച്ച് ഇടതു ചൂണ്ടുവിരലിൽ മഷി പുരട്ടി, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം കൗണ്ടറിലെത്തി തങ്ങൾക്കിഷ്ടപ്പെട്ട സ്ഥാനാർത്ഥിക്ക് നേരെ വോട്ട് രേഖപ്പെടുത്തുമ്പോൾ വോട്ടിംഗ് മെഷിനിൽ നിന്ന് കേൾക്കുന്ന ബീപ് ശബ്ദത്തിൻ്റെ മാധുര്യമാണ്, ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ സൗന്ദര്യമെന്ന് വിദ്യാർത്ഥികൾ സ്വയം തിരിച്ചറിയുകയായിരുന്നു.
സ്ഥാനാർത്ഥികളായ മുഹമ്മദ് റിൻഷാദ് പേന അടയാളത്തിലും സഹദ് എം പുസ്തകം അടയാളത്തിലുമാണ് മത്സരിച്ചത്.
92.45 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ 7.30 ന് ഫലം പ്രഖ്യാപിച്ചു. രണ്ട് വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ സഹദ് എം വിജയിച്ചു ലീഡർ സ്ഥാനത്തേക്ക് മത്സരിച്ച് പരാചയപ്പെട്ടറിൻഷാദ് എം പി യെ, സുന്നി ബാല സംഘം സെക്രട്ടറിയായി തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശരീഫ് സഖാഫി, ശാക്കിറലി സഖാഫി, ഹനീഫ അശ്റഫി, സഹൽ അമാനി എന്നീ അദ്ധ്യാപകരും മുതിർന്ന വിദ്യാർത്ഥികളുമായിരുന്നു.
മാനേജ്മെൻ്റ് പ്രതിനിധികളും SSF, SYS, മുസ്ലിം ജമാഅത്ത് പ്രവർത്തകരും പങ്കെടുത്തു.
