🖋️കെ.മജീദ് കൂളിമാട്
ഒരു പാലം പതിനായിരങ്ങളുടെ വികാരവും ആത്മാഭിമാനവും അഹങ്കാരവുമായി മാറിയതിന്റെ ആവേശമാണ് കൂളിമാടിൽ പ്രകടമാകുന്നത്. ഒരു നൂറ്റാണ്ടിന്റെ വികസനം പൊടുന്നനെ സാധ്യമാക്കാൻ കൂട്ടുനില്ക്കാത്ത ശക്തികൾക്കും വ്യക്തികൾക്കുമെതിരെ മനമറിഞ്ഞ പ്രതികാരം തീർക്കൽ . രണ്ടു ഭൂഖണ്ഡങ്ങൾ വിളക്കിച്ചേർത്ത അനുഭൂതി. വൈവിധ്യവും തനിമയുമുള്ള ഉജ്ജ്വല സംസ്ക്കാരങ്ങളുടെ സമന്വയം. ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വർണ്ണവും സ്വർണവും പൂശിയ മനോഹാരിത. നാല്ജില്ലകളിലേക്ക് അതിവേഗത്തിൽ തിരിഞ്ഞു പോകാനുള്ള ട്രാഫിക് ഐലന്റായി കൂളിമാട് മാറുകയാണ്.
അവഗണിക്കപ്പെട്ടുവെന്ന് വിശേഷിപ്പിക്കപ്പെട്ട ഇരു നദീതീരവാസികൾ വിജയക്കൊടി വീശി തിരിച്ചു വന്നിരിക്കുന്നു. കരകളെയകറ്റാനും പാലസാധ്യത തള്ളിയകറ്റാനും കാലം കൂട്ടുനില്ക്കില്ലെന്ന് തെളിയിക്കുന്ന അപൂർവ നിമിഷങ്ങൾ. ജനപ്രതിനിധികളോടൊപ്പം ഹൃദയം ചേർത്തു പ്രവർത്തിച്ച സംഘടനകൾക്കും വ്യക്തികൾക്കും ആമോദിക്കാൻ കൈവന്ന സന്ദർഭങ്ങൾ വൈകാരികമായി അടയാളപ്പെടുത്തുകയും ആഘോഷിക്കുകയും ചെയ്യുകയാണ് ഇരുവഴിഞ്ഞി ചാലിയാർ നദീ തീരവാസികളും ഇരു ജില്ലക്കാരും .
Tags:
KOOLIMAD

