ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ വീടും തിരച്ചിൽ നടക്കുന്ന സ്ഥലവും ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു. തിരച്ചിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ശക്തമായ കുത്തൊഴുക്കും കലക്കും തിരച്ചിലിന് തടസ്സമാകുന്നതായും കലക്ടർ പറഞ്ഞു.
കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻ കുട്ടി (65) യെയാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ഒഴുക്കിൽ പെട്ട് കാണാതായത്.
ലിന്റോ ജോസഫ് എം. എൽ. എ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ,മുക്കം ഫയർസ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷിജു, എൻ.ഡി. ആർ.എഫ് അംഗങ്ങൾ, വാർഡ് മെമ്പർ ടി.കെ.അബൂബക്കർ, ,കൗൺസിലർ ഗഫൂർ മാസ്റ്റർ, പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷംലൂലത്ത്, സി.പി.ചെറിയ മുഹമ്മദ്, നാസർ കൊളായി എന്നിവരുമായി കലക്ടർ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു.
കോഴിക്കോട് തഹസിൽ ദാർ പ്രേംലാൽ ,അസി.തഹസിൽദാർ അശോകൻ എന്നിവർ ഇന്നലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
നാലു ദിവസമായി ഔദ്യോഗിക സംഘങ്ങൾക്കുപുറമെ സമീപ പ്രദേശങ്ങളിലെയും മലപ്പുറം ജില്ലയിൽനിന്നുൾപ്പടെ വൈറ്റ്ഗാർഡ്, എൻ്റെ മുക്കം, നെല്ലിക്കാപറമ്പ് സന്നദ്ധ സേന, തുടങ്ങി വിവിധ കുട്ടായ്മകളും സന്നദ്ധ പ്രവർത്തകരും സമീപവാസികളും നാട്ടുകാരുമായി നൂറുകണക്കിനാളുകളാണ് രാപ്പകൽ ഭേദമെന്യേ ബോട്ടുകൾ ഉപയോഗിച്ചും മറ്റുമായി തിരച്ചിൽ നടത്തിവരുന്നത്. രാത്രി പുതിയോട്ടിൽ കടവ്, ഇടവഴിക്കടവ്, തുടങ്ങിയ പാലങ്ങളിൽ പ്രത്യേക വെളിച്ചം സംവിധാനിച്ച് നാട്ടുകാർ പുലർച്ചവരെ നിരീക്ഷിക്കുകയാണ്. പള്ളികളിൽ ഇന്നലെ പ്രത്യേക പ്രാർഥന നടന്നു.
Tags:
KODIYATHUR



