ബൈനോക്കുലറോ ടെലസ്‌കോപ്പോ കണ്ണടയോ ഇല്ലാതെ നഗ്‌നനേത്രങ്ങളാല്‍ ഇത് വ്യക്തമായി കാണാന്‍ കഴിയും. വര്‍ഷംതോറും പെയ്തിറങ്ങുന്ന പേഴ്‌സ്യുഡ് ഉല്‍ക്കകള്‍ നാളെ പുലര്‍ച്ചെവരെ ദൃശ്യമാകും. ആകാശത്ത് പേഴ്സ്യൂഡ് നക്ഷത്രസമൂഹം നിലകൊള്ളുന്ന ദിശയില്‍നിന്ന് വരുന്ന ഉല്‍ക്കകളായതിനാലാണ് ഈ പേര് വന്നത്.
ചന്ദ്രനില്ലാതെ വരുന്ന ന്യൂ മൂണ്‍ സമയത്താണ് ഇത് സാധ്യമാകുന്നത്. വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പ്രതിഭാസമാണിത്. ഇന്ന് അര്‍ദ്ധരാത്രി ആകാശത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് ഈ നക്ഷത്രഗണം ഉദിക്കും. പുലരുംവരെ ഉല്‍ക്കമഴ നഗ്നനേത്രംകൊണ്ട് കാണാൻ കഴിയും. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിവരെയാണ് ഈ ദൃശ്യവിരുന്ന് കാണാനാകുക. ഏറ്റവും നന്നായി ഉല്‍ക്കമഴ കാണാൻ സാധിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇന്ത്യ.
സെക്കന്റില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കകള്‍ പായുന്നത്. അതിനാല്‍ ഒന്ന് കണ്ണുചിമ്മി തുറക്കും മുൻപേ ഉല്‍ക്കകള്‍ ആകാശത്തുനിന്ന് അപ്രത്യക്ഷമാകും.
സൗരയൂഥത്തിലൂടെ 130 വര്‍ഷം കൂടുമ്പോള്‍ കടന്നുപോകുന്ന സ്വിഫ്റ്റ്-ടട്ടില്‍ എന്ന ഭീമൻ വാല്‍നക്ഷത്രത്തില്‍ നിന്ന് പൊടിപടലങ്ങളും ഹിമകണങ്ങളുമെല്ലാം തെറിച്ചുവീഴും. ഇത് സൗരയൂഥത്തില്‍ തങ്ങിനില്‍ക്കുകയും വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടന്നുപോകുമ്പോള്‍ ഈ പ്രതിഭാസമുണ്ടാകുകയും ചെയ്യും. ഒരു നെല്‍ക്കതിര്‍ പോലെയാണ് പേഴ്സ്യൂസ് നക്ഷത്രഗണം ആകാശത്ത് കാണപ്പെടുന്നത്. എല്ലാവര്‍ഷവും ജൂലായ് 17നും ഓഗസ്റ്റ് 24നും ഇടയിലാണ് ഈ പ്രതിഭാസമുണ്ടാവുക.
