മുക്കം: പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിയ സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. യുവാവിൻറെ മരണത്തിനിടയാക്കിയ മണ്ണ് മാന്തി യന്ത്രം സ്റ്റേഷനിൽ നിന്ന് ഒരു സംഘം കടത്തുകയായിരുന്നു. സംഭവത്തിൽ ക്വാറി ഉടമയുടെ മകൻ ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തോട്ടുമുക്കം സ്വദേശിയായിരുന്ന സുധീഷ് (30) മരിക്കാനിടയായ അപകടമുണ്ടാക്കിയ മണ്ണു മാന്തി യന്ത്രം, അപകടം നടന്ന സെപ്റ്റംബര്‍ 19 മുതല്‍ മുക്കം പൊലീസ് സ്റ്റേഷന്‍റെ പിന്‍ഭാഗത്താണ് സൂക്ഷിച്ചത്. ഈ യന്ത്രത്തിന് നമ്പര്‍ പ്ലേറ്റും ഇന്‍ഷുറന്‍സും ഉണ്ടായിരുന്നില്ല. ഈ യന്ത്രമാണ് ഏഴംഗ സംഘം ഒക്ടോബർ 10 ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കടത്തിക്കൊണ്ടുപോയത്. പകരം ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെ രേഖകളുളള മറ്റൊരു മണ്ണ് മാന്തി യന്ത്രം ഇവിടെ കൊണ്ടു വന്നിട്ടു.
![]() |
| 👆ഇവിടെ പരസ്യം ചെയ്യാൻ വാട്സ്ആപ്പ് 👉https://wa.me/918137856944 |
സെപ്റ്റംബര്‍ 19ന് മുക്കത്തിനടുത്ത് വാലില്ലാപ്പുഴയില്‍ വച്ചാണ് സുധീഷ് മരിക്കാനിടയായ അപകടം നടന്നത്. സുധീഷ് സഞ്ചരിച്ച ബൈക്കില്‍ മണ്ണു മാന്തി യന്ത്രം ഇടിച്ചാണ് അപടകം നടന്നത്. ജെസിബി ഓടിച്ചയാളെ ഇനിയും പിടിച്ചിട്ടില്ല. ഇയാൾക്കായി അന്വേഷണം തുടരുകയാണ്. സ്റ്റേഷനില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നിട്ടും തൊണ്ടിമുതല്‍ കടത്തിക്കൊണ്ടുപോയത് യഥാസമയം അറിയാതിരുന്നത് പൊലീസുകാരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് വിലയിരുത്തിയാണ് കേസിൽ എസ്ഐയെ സസ്പെന്റ് ചെയ്തത്.

