Flash News

Nattu Media

ഗുരു ദക്ഷിണയായി തോക്കുമെത്തി

എ. ആർ. കൊടിയത്തൂർ



അധ്യാപകരും വിദ്യാർത്ഥികളും ഗുരുശിഷ്യ ബന്ധം ഊട്ടി ഉറപ്പിക്കുന്നവരായിരുന്നു. ഇടക്ക് ശിക്ഷിക്കലും ശാസിക്കലുമൊക്കെ നടക്കും .അന്നൊക്കെ ചൂരൽ പ്രയോഗം ഇല്ലെങ്കിലും ഇംപോസിഷൻ ഇല്ലെങ്കിലും എന്ത് പഠനം, എന്ത് അധ്യാപനം എന്ന് കരുതുന്നവരാണ് ധാരാളം. അക്കാലം മാറി അധ്യാപകരെ ധിക്കരിക്കാൻ അവസരം കിട്ടുമോ എന്ന് നോക്കി നടക്കുന്നവരാണ് കൗമാരക്കാരിൽ ചിലർ.  പ്രിയപ്പെട്ട ഒരു കുട്ടി ഒരിക്കൽ എന്നെ വിരട്ടിയിട്ടുണ്ട്. ഇതു കേട്ടു നിന്ന ചില അധ്യാപകർ ഉറക്കെ പറഞ്ഞു : കലികാലം എന്നല്ലാതെ എന്തു പറയാൻ.ഡിസിപ്ലിൻ ഡ്യൂട്ടിയുള്ള അധ്യാപകരോട് വിദ്യ നേടാൻ എത്തുന്ന പലർക്കും കെറുവിപ്പാണ്. സ്കൂളുകളിലെ ചിട്ടയും നിയമാവലികളും ഒക്കെ ചിലരെയെങ്കിലും അസ്വസ്ഥമാക്കിയിട്ടുണ്ട്.
 ഈ അടുത്ത കാലത്ത് ദിനപത്രങ്ങളിൽ വരുന്ന കുറ്റകൃത്യക്കാരിൽ ബഹുഭൂരിഭാഗവും മുസ്ലിം നാമധാരികളാണ്. മദ്രസയിൽ നിന്നുള്ള പഠനവും പള്ളികളിൽ നിന്നുള്ള ഉദ്ബോധനവും എല്ലാം അഭംഗുരം തുടരുമ്പോഴും കുറ്റകൃത്യങ്ങളിൽ മാപ്പിളമാരുടെ റിസർവേഷൻ എപ്പോഴും പൂർണ്ണമാകുന്നുണ്ട്.
 ഇന്നലെ നാദാപുരത്ത് നിന്നുമുള്ള ഒരു വാർത്ത ഇങ്ങനെയാണ് : പ്രിൻസിപ്പലിനെ ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചു, വിദ്യാർത്ഥി കസ്റ്റഡിയിൽ.സ്കൂൾ പ്രിൻസിപ്പലിനെ വഴിയിൽ കാത്തുനിന്ന വിദ്യാർത്ഥി ഇരുമ്പ് വടികൊണ്ടു മർദ്ദിച്ചു. കൈവിരലിനു പൊട്ടൽ ഉള്ളതിനാൽ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പ്ലസ് ടു വിദ്യാർത്ഥിയാണ് ഈ അരുമ ശിഷ്യൻ.!!

 ഇന്നലത്തെ മറ്റൊരു വാർത്ത : സ്കൂളിൽ എയർ ഗൺ ആയി എത്തിയ പൂർവ്വ വിദ്യാർത്ഥിയുടേതാണ്. പ്രിൻസിപ്പലിന്റെ മുറിയിലും ക്ലാസ് മുറികളിലും കയറി എയർഗൺ കൊണ്ട് ആകാശത്തേക്ക് വെടിവച്ചു.യുവാവിനെ പോലീസ് പിടികൂടി.
 അപ്പോഴേക്കും മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയതിന്റെ രേഖകൾ ബന്ധുക്കൾപോലീസിൽ ഹാജരാക്കി.
 എവിടേക്കാണ് ഈ കൂട്ടർ നീങ്ങിക്കൊണ്ടിരിക്കുന്നത്.
 പാഠപുസ്തകങ്ങളിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കുന്ന ധാർമിക മൂല്യങ്ങളും സനാതന ധർമ്മങ്ങളും കാറ്റിൽ പറത്തപ്പെടുകയാണ്. ഇപ്പോൾ കുറെ പേർ ലഹരിയുടെ മായിക ലോകത്താണ്. ഒരിക്കൽ ഒരു അധ്യാപിക ക്ലാസിൽ നിന്നും ഇറങ്ങിവന്നത് വല്ലാത്തൊരു വേവലാതിയുമായാണ് ണ്. ക്ലാസ്സിൽ എത്തിയത് മുതൽ അധ്യാപികയെ ഒരുത്തൻ തുറിച്ചു നോക്കുകയാണ്. അന്വേഷിച്ചപ്പോൾ അവനും മായിക വലയത്തിൽ പെട്ടു കൊണ്ടിരിക്കുകയാണ് എന്നാണ് അറിഞ്ഞത്. വലിയ അധ്വാനമില്ലാതെ ചില്ലറ കാശുണ്ടാക്കാൻ കഴിയുന്ന  ഒരു പണിയാണല്ലോ ലഹരി വില്പന.ചെറിയ ക്ലാസുകളിൽ ഉള്ള കുട്ടികൾ വരെ ലഹരിയുടെ അടിമകളായി തീരുന്നുണ്ട്.
 ഇവിടെ എവിടെയോ സാമൂഹ്യ ജീർണ്ണത വ്യാപിക്കുന്നു. സത്യവും ധർമ്മവും നീതിയും എല്ലാം വലിച്ചെറിയപ്പെടുന്നു. നമ്മുടെ മക്കളെ നാം തന്നെ  നേർ  വഴിയിലൂടെ നടത്തേണ്ടതുണ്ട്. എല്ലാവരും ഒന്നിച്ച് ശ്രമിച്ചാൽ ചിലപ്പോൾ ഫലം കണ്ടെത്താനാവും. നമുക്ക് പ്രത്യാശിക്കാം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)