സി.പി.എം കോഴിക്കോട് ജില്ല മുന്‍ സെക്രട്ടേറിയറ്റ് അംഗവും മുൻ തിരുവമ്പാടി എം.എൽ.എയുമായ ജോർജ് എം. തോമസിനെതിരെയുള്ള മിച്ചഭൂമി കേസില്‍ പരാതിക്കാരുടെ ആരോപണങ്ങള്‍ ശരിവെച്ച് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസറുടെ റിപ്പോര്‍ട്ട്.സർക്കാരിലേക്ക് കണ്ടുകെട്ടേണ്ട മിച്ച ഭൂമി മുൻ എംഎൽഎ മറിച്ച് വിറ്റതായാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ജോർജ് എം തോമസിന്റെ പിതാവിൻ്റെ മിച്ചഭൂമി തിരിച്ച് പിടിക്കാൻ ലാൻഡ് ബോർഡ് നടപടി തുടങ്ങിയത്തോടെ 2001ൽ അഗസ്റ്റിൻ എന്നയാൾക്ക് ഭൂമി കൈമാറി. പിന്നീട് 2022 ൽ ഇതേ ഭൂമി ജോർജ് എം തോമസ് ഭാര്യയുടെ പേരിൽ തിരിച്ച് വാങ്ങുകയായിരുന്നുവെന്നാണ് ലാന്‍ഡ്ബോര്‍ഡിന്റെ റിപ്പോർട്ടില്‍ പറയുന്നത്. ഈ ഭൂമിയിലാണ് ജോര്‍ജ് എം തോമസ് പുതിയ വീട് നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് കെെമാറി.തിരുവമ്പാടി സ്വദേശി സെെതലവിയും കൊടിയത്തൂര്‍ സ്വദേശി സിറാജുദ്ദീനും നല്‍കിയ പരാതിയിലാണ് ലാന്‍ഡ് ബോര്‍ഡ് ഓഫീസര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.കൊടിയത്തൂര്‍ വില്ലേജിലെ റീസ 188/2 ല്‍ ഉള്‍പ്പെട്ട ജോര്‍ജ് എം തോമസും സഹോദരങ്ങളും അനുഭവിക്കുന്ന
16.4 ഏക്കര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ 2000 ല്‍ ലാന്‍ഡ് ബോര്‍ഡ് വിധിച്ചിരുന്നു.വിധിക്കെതിരെ ജോര്‍ജ് എം തോമസ് ഹെെക്കോടതിയെ സമീപിച്ചു.ഇതിനിടെ ഈ ഭൂമി തന്‍റെയോ കുടുംബത്തിന്‍റെയോ അവകാശത്തിലോ കെെവശത്തിലോ വരുന്ന ഭൂമിയല്ലെന്നും കാണിച്ച് മിച്ചഭൂമി പട്ടികയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് ആവശപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.
റിപ്പോർട്ടിലെ സൂചന പ്രകാരം ഗുരുതരമായ തെറ്റാണ് സി പി എം നേതാവ് നടത്തിയിരിക്കുന്നത്. നേരെത്തെ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ഗുരുതര അച്ചടക്കലംഘനം ആരോപിച്ച് പാർട്ടിയിൽനിന്ന് ജോർജ്ജ് എം തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു. നിരവധി ആരോപണങ്ങൾ ഉയർന്നതോടെ പാർട്ടി തിരുവമ്പാടി ഏരിയ കമ്മിറ്റി വിഷയങ്ങൾ ജില്ല നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നായിരുന്നു നടപടി.
