ജോർജ് എം തോമസിനെതിരായ മിച്ചഭൂമി കേസിൽ ഒടുവിൽ പ്രതികരണവുമായി ജോർജ് എം തോമസ് രംഗത്ത്. ഇപ്പോൾ ഉയർന്നിട്ടുള്ള വിവാദങ്ങളും വാർത്തകളും തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് ജോർജ്.എം.തോമസ്
വ്യക്തമാക്കി. ലാൻഡ് ബോർഡിന്റെ തീരുമാനത്തെ സ്വാധീനിക്കുന്ന വിധത്തിലാണ് ഇപ്പോൾ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതെന്നും ജോർജ്ജ് എം തോമസ് പറഞ്ഞു.
തന്റെ പിതാവിന്റെ പേരിൽ 29 ഏക്കർ ഭൂമി ഉണ്ടായിരുന്നു എന്നതായിരുന്നു ആദ്യത്തെ കരട് റിപ്പോർട്ടിൽ ലാൻഡ് ബോർഡ് ചൂണ്ടിക്കാണിച്ചിരുന്നത്. പിന്നീട് കുമാരനല്ലൂരിലെ ഏഴര ഏക്കറും ജേഷ്ഠന്റെ പേരിൽ 1978ൽ പട്ടയം ലഭിച്ച ആറ് ഏക്കർ ഭൂമിയും
1971ൽ അച്ഛനും അമ്മയും വാങ്ങിയ ഭൂമിയും എല്ലാം ഈ 29 ഏക്കറിൽ കിഴിവ് ചെയ്യേണ്ട ഭൂമിയാണ്. അങ്ങനെ കിഴിവ് ചെയ്താൽ പിന്നെ അവശേഷിക്കുന്നത് ഏതാണ്ട് അഞ്ചര ഏക്കർ ഭൂമി മാത്രമാണെന്നും ജോർജ്ജ് എം തോമസ് പറഞ്ഞു.
താൻ മിച്ചഭൂമി കയ്യേറിയിട്ടില്ലെന്നും
മിച്ചഭൂമി ഉണ്ടെങ്കിൽ സർക്കാരിന് നല്‍കാൻ തയ്യാറാണെന്നും അദ്ധേഹം പറഞ്ഞു.
തന്റെ പേരിൽ ഇന്നുള്ള നാല് ഏക്കർ ഭൂമിക്ക് 1978ൽ തന്നെ പട്ടയം ലഭിച്ചതാണ്. ആ പട്ടയം റദ്ദ് ചെയ്യാനുള്ള ഒരു നടപടിയും ലാൻഡ് ബോർഡ് ഇതുവരെ സ്വീകരിച്ചിട്ടില്ല. കൂടാതെ സുപ്രീം കോടതി വിധി ഉള്ളതു കൊണ്ട് അത് റദ്ദ് ചെയ്യാൻ പറ്റുകയുമില്ല. ഇപ്പോൾ പ്രതികരണവുമായി വന്നത് തന്റെ പാർട്ടിയുടെ അറിവോടും സമ്മതത്തോടെയുമാണെന്നും മുൻ എം.എൽ.എ.പറഞ്ഞു.
അതേ സമയം ജോർജ് എം. തോമസിനെതിരെ ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സർക്കാരിലേക്ക് കണ്ടുകെട്ടേണ്ട മിച്ചഭൂമി മുൻ എം.എൽ.എ മറിച്ച് വിറ്റതായാണ് ലാൻഡ് ബോർഡ് റിപ്പോർട്ടിലുള്ളത്. മിച്ചഭൂമി തിരിച്ച് പിടിക്കാൻ ലാൻഡ് ബോർഡ് നടപടി തുടങ്ങിയതോടെ 2001ൽ അഗസ്റ്റിൻ എന്നയാൾക്ക് ഭൂമി കൈമാറി. പിന്നീട് 2022 ൽ ഇതേ ഭൂമി ജോർജ് എം. തോമസ് ഭാര്യയുടെ പേരിൽ തിരിച്ച്വാ ങ്ങുകയായിരുന്നുവെന്നാണ് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോർട്ടില്‍ പറയുന്നത്. 2005ൽ ജോർജ് എം. തോമസ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ഇങ്ങനെ ഒരു ഭൂമി കൈവശത്തിലോ അവകാശത്തിലോ പെട്ടതല്ല എന്നും ആയതുകൊണ്ട് ലിസ്റ്റിൽ നിന്നും അത് ഒഴിവാക്കി കൊടുക്കണമെന്നും ആവശ്യപ്പെട്ടു നൽകിയ റിപ്പോർട്ട് വാസ്തവവിരുദ്ധമാണെന്നാണന്നായിരുന്നു ലാൻബോർഡ് ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ. മിച്ചഭൂമി കേസിലെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം വിജിലൻസ് പരാതിക്കാരന്റെ മൊഴിയും എടുത്തിരുന്നു.
ലാൻഡ് ബോർഡിന് കൊടുത്ത പരാതിയും 2005ൽ ജോർജ് എം. തോമസ് സർക്കാരിന് നൽകിയ സ്റ്റേറ്റ്മെന്റിന്റെ പകർപ്പും 2001ലെ ആധാരത്തിന്റെ പകർപ്പും 2022ൽ ജോർജ് എം. തോമസിന്റെ ഭാര്യയുടെ പേരിലേക്ക് രജിസ്റ്റർ ചെയ്ത ആധാരത്തിന്റെ പകർപ്പും ഉൾപ്പെടെയുള്ള രേഖകളായിരുന്നു അന്ന് വിജിലൻസ് ശേഖരിച്ചിരുന്നത്. നേരത്തെ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ഗുരുതര അച്ചടക്കലംഘനം ആരോപിച്ച് പാർട്ടിയിൽനിന്ന് ജോർജ് എം. തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു.
