പന്നിക്കോട് | വേനല്‍ കടുത്ത് കിണറുകളും കുളങ്ങളും വറ്റി തുടങ്ങിയതോടെ കുടിവെള്ളത്തിന് നെട്ടോട്ടമോടി കൊടിയത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മാട്ടുമുറി കോളനി നിവാസികള്‍.
പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ കോണ്‍ഗ്രസിലെ പടലപ്പിണക്കം കാരണം മാസങ്ങള്‍ക്ക് മുമ്പ് രാജി വെച്ചതോടെ കുടിവെള്ളമടക്കമുള്ള തങ്ങളുടെ പ്രയാസങ്ങള്‍ പറയാന്‍ ആളില്ലാത്ത അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറയുന്നു.വാര്‍ഡ് മെമ്പറായിരുന്ന ശിഹാബ് മാട്ടുമുറി കഴിഞ്ഞ ജനുവരി 19 നാണ് അപ്രതീക്ഷിതമായി രാജിവെച്ചിരുന്നത്.പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടന്ന് പുതിയ മെമ്പര്‍ വരാന്‍ ഇനിയും മാസങ്ങളെടുക്കും.
ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ വാഹനത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും വലിയ വാഹനമായതിനാല്‍ മാട്ടുമുറി കോളനിയിലേക്ക് വാഹനം എത്തുന്നില്ലെന്നും പരാതിയുണ്ട്.ഇതോടെ നിരവധി കുടുംബങ്ങളാണ് പ്രദേശവാസികൾ അലക്കാനും മറ്റു ആവിശ്യങ്ങൾക്കും വെള്ളമില്ലാതെ പ്രയാസപ്പെടുന്നത്.
പ്രദേശത്തെ രണ്ട് കുടിവെള്ള പദ്ധതികൾ മോട്ടോർ തകരാർ കാരണം നിലച്ചിരിക്കുകയാണ്.ഒരാഴ്ച്ചയിലധികമായി പ്രദേശത്തെ കുടിവെള്ള വിതരണം മുടങ്ങിയിട്ട്.പ്രദേശത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കുടിവെള്ള പദ്ധതിയാണ് നിലവിലെ ഏക ആശ്രയം.എന്നാല്‍ ഇത് മറ്റു ആവിശ്യങ്ങൾ നിറവേറ്റാൻ തികയുന്നില്ലെന്ന് കോളനി വാസികൾ പറയുന്നു .അതേ സമയം ഗ്രാമ
പഞ്ചായത്ത് നേതൃത്വത്തില്‍ എല്ലാ വാർഡുകളിലും കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസവും വിതരണം നടത്തിയതായും ,ഒരു വാർഡിനെയും അവഗണിച്ചില്ലെന്നും പ്രസിഡന്‍റ് ദിവ്യ ഷിബു പറഞ്ഞു.കുടിവെള്ള
വിതരണത്തിന് വലിയ വാഹനവുമായാണ് പഞ്ചായത്ത് കരാർ വെച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.
=======================
മെമ്പറില്ലാത്ത വാര്‍ഡിനെ ഭരണസമിതി അവഗണിക്കുന്നതായി സി പി എം
കൊടിയത്തൂർ പഞ്ചായത്തിലെ മാട്ടുമുറിയിൽ കടുത്ത കുടിവെള്ള ക്ഷാമം തുടരുമ്പോഴും നടപടിയെടുക്കാന്‍ ഗ്രാമ പഞ്ചായത്ത് തയ്യാറാവുന്നില്ലെന്ന് സി പി എം ബ്രാഞ്ച് കമ്മറ്റി കുറ്റപ്പെടുത്തി.ഒരു മാസത്തോളമായി കോളനിവാസികൾ ഉൾപ്പെടെ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്.ഭരണസമിതിയിലെ തൊഴുത്തില്‍ കുത്ത് കാരണം വാര്‍ഡ് മെമ്പർ രാജി വെച്ചതോടെ പ്രദേശത്തേക്ക്
ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും മാട്ടുമുറി കോളനികളോട് കടുത്ത അവഗണനയാണ് പഞ്ചായത്ത് തുടരുന്നതെന്നും സി പി എം നേതാക്കള്‍ പറഞ്ഞു.നേരത്തെ നന്നായി പ്രവർത്തിച്ചിരുന്ന മാട്ടുമുറി കുടിവെള്ള പദ്ധതി പ്രവർത്തിക്കാതായിട്ട് 2 വർഷത്തോളമായി.പദ്ധതിയുടെ ജല സ്ത്രോതസ്സായ കുളം കാട് പിടിച്ച് ചളി നിറഞ്ഞ പിടിച്ച് കിടക്കുകയാണ് . മുൻ ഭരണ സമിതിയുടെ കാലത്ത് കുളം ശുചീകരിച്ച് കുടിവെള്ള പദ്ധതി നല്ല രീതിയില്‍ പ്രവർത്തിപ്പിച്ച് വന്നിരുന്നു.
പഞ്ചായത്തിന്റെ അവഗണനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

