✒️സക്കീന ഓമശ്ശേരി , ജിദ്ദ
അന്നംതേടി മണലാരണ്യത്തിലേക്ക് പറിച്ചു നടപ്പെട്ട ഭാരതീയരുടെ വിശിഷ്യാ മലയാളികളുടെ ഇഫ്ത്താറിന് സമുദ്രാതിർത്തിയേക്കാൾ
വിശാലവും അഗാധതയും നിറഞ്ഞ കഥകളാണുള്ളത്. ഈന്തപ്പനത്തോട്ടങ്ങളും മരുഭൂക്കാടുകളും മണൽ പരപ്പുകളും മൺ കൂനകളും അണമുറിയാത്ത വാഹനവ്യൂഹവും മല നിരകളും ചിട്ടതെറ്റിക്കാത്ത വാഹന നിയന്ത്രണങ്ങളും ഇവിടത്തെ സൗന്ദര്യങ്ങളാണ്. വിവിധ ദേശക്കാർ ഒന്നിക്കുന്നതിൻ്റെയും ജീവകാരുണ്യത്തിൻ്റെയും ഏതോ നിമിഷത്തിൽ ചെയ്ത കുറ്റത്തിൻ്റെയോ ആരോപിക്കപ്പെട്ടതിൻ്റെയോ പേരിൽ ജയിലറകളിൽ
ദിനങ്ങളെണ്ണി കഴിയുന്നവരുടെ മോചനത്തിനുള്ള ധനസമാഹരണത്തിൻ്റെയും നേർക്കാഴ്ചകളും ജീവകാരുണ്യ ഫണ്ട് ശേഖരവും മറ്റും ഇഫ്ത്താർ ലക്ഷ്യങ്ങളാകാറുണ്ട്.
വിവിധ ദേശങ്ങളിൽ നിന്നെത്തിയ മലയാളി മങ്കമാരുടെ കൈപുണ്യത്തിൽ രൂപപ്പെടുന്ന അനേകം രുചി വൈവിധ്യങ്ങളിൽ വിദേശികളും വിശിഷ്യാ അറബികളും കൗതുകം പങ്കുവെയ്ക്കൽ പതിവാണ്.
കെ എം സി സി, ഒ ഐ സി സി, മലബാർ അടുക്കള, തിരുവിതാംകൂർ, പത്തനംതിട്ട കൂട്ടായ്മകൾ തുടങ്ങി അനേകം സംഘടനകളും സംഘങ്ങളും നടത്തുന്നത് കൈകോർക്കലിൻ്റെയും ചേർത്തുപിടിക്കലിൻ്റെയും മാനവ മൂല്യങ്ങളും സൗഹൃദ ബന്ധങ്ങളും ഊട്ടിയുറപ്പിക്കലിൻ്റെയും നിതാന്ത ദർശനങ്ങളാണ്. മനശാന്തിയുടെയും കൺകുളിർമയുടെയും തണൽ ലഭിച്ചതിൻ്റെയും ആനന്ദവും മധുരവുമാണ് ഇഫ്ത്വാർ വേളയിൽ തീൻമേശയിൽ നിറയുന്നതും രുചി വൈവിധ്യം നല്കുന്നതും.
Tags:
GULF

