തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കസ്റ്റഡിയിലായ ലീഗ് പ്രവർത്തകനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് ലിൻ്റോ ജോസഫ് എം എൽ എ. പൂത്തൂർമഠം സ്വദേശി അസ്‌ലമാണ് ലിൻ്റോ ജോസഫ് എം എൽ എയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റിട്ടത്. അസ്‌ലം ക്ഷമാപണം നടത്തിയെന്നും തെറ്റ് ബോധ്യപ്പെട്ടതിനാൽ നടപടി വേണ്ടെന്നും എംഎൽഎ വ്യക്തമാക്കി.
തിരുവമ്പാടി എം എൽഎ ലിൻ്റോ ജോസഫിൻ്റെ ശാരീരിക അവശതകളെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച സംഭവത്തിൽ ഇന്നാണ് ലീഗ് പ്രവർത്തകനെ പൊലീസ് പിടികൂടിയത്. ഇയാള്‍ സജീവ ലീഗ് പ്രവർത്തകനാണ്. സ്റ്റേഷനിലേക്ക് കൊണ്ടുവന്ന അസ്ലമിനെ കാണാൻ ലിൻ്റോ ജോസഫും എത്തി. ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് അപേക്ഷിച്ചതിനാൽ ഇനി നിയമപരമായി മുൻപോട്ട് പോവുന്നില്ലെന്ന് ലിൻ്റോ ജോസഫ് അറിയിച്ചു. തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടാതായി പറഞ്ഞ അസ്ലം ഇനി തെറ്റ് ആവർത്തിക്കില്ലെന്നും പറഞ്ഞു. സ്റ്റേഷനിനിലെ കൂടിക്കായ്ച്ചക്കൊടുവിൽ ഇരുവരും ഒരു ചായ കുടിച്ചാണ് പിരിഞ്ഞത്. എം. ൽ എ യുടെ ഈ മാതൃകായപരമായ സമീപനത്തിന് ജനങ്ങൾക്കിടയിൽ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിലാണ് അസ്ലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിവാദ പരാമർശത്തിന് പിന്നാലെ ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം സ്‌ക്രീൻ ഷോട്ട് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന തരത്തിലുള്ള പ്രചാരണവും ഇതിനിടയിൽ വ്യാപിച്ചിരുന്നു. ഇത്തരം പ്രചാരണം കൂടിയാണ് അസ്ലം പിടിയിലായതോടെ ഇല്ലാതായത്.
