തിരുവനന്തപുരം: തെക്കൻ കേരളത്തിൽ നിന്നും വയനാട്ടിലേക്കും കർണാടകയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന സുപ്രധാന പാതയായ തൃശൂർ - താമരശ്ശേരി റൂട്ട് പൂർണ്ണമായും 'നോട്ടിഫൈഡ് റൂട്ട്' (Notified Route) ആക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ തൃശൂർ മുതൽ പെരുമ്പിലാവ് വരെ നോട്ടിഫൈഡ് ആയ പാത, ഇനി മുതൽ പട്ടാമ്പി - പെരിന്തൽമണ്ണ - മഞ്ചേരി - അരീക്കോട് - മുക്കം - ഓമശ്ശേരി വഴി താമരശ്ശേരി വരെ വ്യാപിപ്പിക്കാനാണ് ഗതാഗത വകുപ്പിന്റെ വിപ്ലവകരമായ നീക്കം.
*പ്രധാന മാറ്റങ്ങളും നേട്ടങ്ങളും:*
വയനാട് - കർണാടക കണക്റ്റിവിറ്റി: തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ചുരം കയറി വയനാട്ടിലേക്കും മൈസൂർ, ബംഗളൂരു തുടങ്ങിയ കർണാടക നഗരങ്ങളിലേക്കും കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാവുന്ന പ്രധാന ഇടനാഴിയാണിത്. ഈ റൂട്ട് നോട്ടിഫൈഡ് ആകുന്നതോടെ കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ കെ.എസ്.ആർ.ടി.സിക്ക് ആരംഭിക്കാനാകും.
കോർപ്പറേഷന്റെ 'സ്വർണ്ണഖനി': നിലവിൽ ഈ റൂട്ടിലൂടെ വയനാട്, കർണാടക ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് യാത്രക്കാർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കോർപ്പറേഷന് നിലവിൽ ഏറ്റവും ഉയർന്ന വരുമാനം (High Revenue) നേടിത്തരുന്ന റൂട്ടുകളിൽ ഒന്നാണിത്. റൂട്ട് പൂർണ്ണമായും നോട്ടിഫൈഡ് ആകുന്നതോടെ വരുമാനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
തുടർച്ചയായ കെ.എസ്.ആർ.ടി.സി ഇടനാഴി: പെരുമ്പിലാവ് മുതൽ താമരശ്ശേരി വരെയുള്ള ഭാഗം കൂടി നോട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്നതോടെ, തൃശൂർ മുതൽ വയനാട് അതിർത്തി വരെ തടസ്സമില്ലാത്ത സർക്കാർ ബസ് സർവീസുകൾക്ക് മുൻഗണന ലഭിക്കും. ഇത് സ്വകാര്യ ബസുകളുടെ അമിത മത്സരത്തിന് തടയിടും. ഇതുകൂടാതെ തൃശൂർ ഷോർണൂർ പട്ടാമ്പി റൂട്ടും, നോട്ടിഫൈഡ് ആക്കുന്നതിനെ കുറിച്ച് ആലോചനയുണ്ട്.
രാത്രികാല യാത്രകൾക്ക് ആശ്വാസം: സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്ന രാത്രികാലങ്ങളിൽ, ദൂരയാത്രക്കാർക്ക് ഈ പാതയിലെ കെ.എസ്.ആർ.ടി.സി സാന്നിധ്യം വലിയ അനുഗ്രഹമാകും.
*വിജ്ഞാപനത്തിന്റെ ലക്ഷ്യം:*
നിലവിൽ പെരുമ്പിലാവ് - പട്ടാമ്പി - മഞ്ചേരി - മുക്കം മേഖലകളിൽ സ്വകാര്യ ബസുകളുടെ കുത്തകയാണുള്ളത്. എന്നാൽ, ദീർഘദൂര യാത്രക്കാരുടെ വർധനവും കെ.എസ്.ആർ.ടി.സി സർവീസുകളോടുള്ള താല്പര്യവും കണക്കിലെടുത്താണ് സർക്കാർ ഈ മേഖലയെ നോട്ടിഫൈഡ് ആക്കുന്നത്. പെരിന്തൽമണ്ണ- മഞ്ചേരി-അരീക്കോട് - മുക്കം വഴി നേരിട്ടുള്ള പാത നിശ്ചയിച്ചത് യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
അടുത്ത ഘട്ടം:
ഈ റൂട്ടിൽ പുതിയ സ്വകാര്യ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെക്കാനും, നിലവിലുള്ളവയുടെ കാലാവധിക്ക് ശേഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് തീരുമാനം. കരട് വിജ്ഞാപനത്തിന്മേലുള്ള പരാതി പരിഹാര നടപടികൾ പൂർത്തിയാകുന്നതോടെ, കെ.എസ്.ആർ.ടി.സി ഈ റൂട്ടിൽ കൂടുതൽ ചെയിൻ സർവീസുകളും അത്യാധുനിക സൂപ്പർ ക്ലാസ് ബസുകളും നിരത്തിലിറക്കും.
റൂട്ടിലെ പ്രധാന സ്ഥലങ്ങളായ മഞ്ചേരി അരീക്കോട് ഭാഗങ്ങളിൽ കെഎസ്ആർടിസി ഡിപ്പോ നിലവിലില്ല, ഈ രണ്ട് സ്ഥലങ്ങളിലും കെഎസ്ആർടിസി സബ് ഡിപ്പോയൊ ഓപ്പറേറ്റിങ് സെൻററോആരംഭിക്കുന്ന കാര്യവും സജീവ പരിഗണനയിലാണ്.