ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരുൺ കസ്റ്റഡിയിൽ.
അടൂരിൽ ആണ് ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്ത് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ യുവതി മരിക്കുന്ന സമയം വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. ഷെഹാനയുടെ മരണത്തിൽ അരുണിനെതിരെ ശക്തമായ ആരോപണവുമായി കുടുംബവും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പ് വീട്ടിൽ നിന്ന് വലിയ രീതിയിലുള്ള ബഹളവും തർക്കവും കേട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകി. ശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാർ നഗരസഭാ കൗൺസിലറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലറെത്തി ആവശ്യപ്പെട്ടപ്പോഴാണ് വീട്ടിലുണ്ടായിരുന്ന അരുൺ വാതിൽ തുറന്നത്. അകത്തു കയറി നടത്തിയ പരിശോധനയിലാണ് ഷെഹാനയെ സ്റ്റെയർകെയ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ സമയത്ത് അരുണിൻ്റെ മുഖത്തും ശരീരത്തിലും മാന്തിപ്പറിച്ച നിലയിലുള്ള മുറിവുകളും രക്തക്കറയും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കൂടാതെ വീടിന്റെ നിലത്തും കോണിപ്പടികളിലും രക്തപ്പാടുകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹത വർധിപ്പിച്ചു. ഇതോടെയാണ്
ഷെഹാനയുടേത് കൊലപാതകമാണെന്ന സംശയം കുടുംബം ഉന്നയിച്ചത്.
മരണത്തിന് മുൻപ് ഷെഹാനയുമായി കടുത്ത വാക്കുതർക്കവും കയ്യാങ്കളിയും നടന്നതായി ഇയാൾ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. പരസ്പരം ആക്രമിച്ചപ്പോഴാണ് അരുണിന്റെ ശരീരത്തിൽ മുറിവുകളേറ്റതെന്നാണ്
അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ഫോറൻസിക് വിദഗ്ധരും സയന്റിഫിക് അസിസ്റ്റന്റുമാരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധനാ ഫലവും പുറത്തുവരുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് അടൂർ പൊലിസ് അറിയിച്ചു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹാന കുറച്ചുകാലമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത അടൂർ പൊലിസ്, കസ്റ്റഡിയിലുള്ള അരുണിന്റെ പശ്ചാത്തലത്തെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
