കൊടിയത്തൂർ: മണാശ്ശേരി- കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡ് നവീകരണ ശേഷം അപകടങ്ങൾ പതിവായ സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം. വാർഡ് മെംബർ എം.പി ജുമൈലയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
അപകടങ്ങൾ കുറക്കുന്നതിന് ശാശ്വത പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പിനാണ് സാധിക്കുക എന്നതിനാൽ ഇന്ന് തന്നെ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ നിവേദനം നൽകും.പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ഡ്രൈവർമാർക്കും നാട്ടുകാർക്കും ബോധവൽക്കരണം നൽകുകയും ചെയ്യും. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്യുന്നതും ആളെ ഇറക്കുന്നതും കയറ്റുന്നതും ഒഴിവാക്കാൻ നടപടി സ്വീകരിക്കും.
ഫാമിലി ഹെൽത്ത് സെൻ്റർ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.പി ജുമൈല അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജ ടോം,സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ കസ്ന ഹമീദ് , പഞ്ചായത്തംഗം പ്രേമ കോട്ടമ്മൽ, ഫസൽ കൊടിയത്തൂർ,മുക്കം എസ്. ഐ മനോജ് കുമാർ കെ.പി അബ്ദു റഹിമാൻ, റാഫി കുയ്യിൽ, ഫഹീം എള്ളങ്ങൽ, ടി.അനസ്, ഷരീഫ് അമ്പലക്കണ്ടി, അനീഫ ദിൽബാബ്, സുരേഷ് ബാബു, റഹീസ് ചേപ്പാലി, എം.എ അബ്ദുറഹിമാൻ, പി.എം നാസർ, കെ കെ ജാഫർ, അർഷദ് ഖാൻ, ജംഷിദ്ഫ, വാസ് സിപി, എ കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
ഈ റോഡിൽ കൊടിയത്തൂരിനും സൗത്ത് കൊടിയത്തൂരിനുമിടയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 20 ഓളം ചെറുതും വലുതുമായ അപകടങ്ങളാണ് ഉണ്ടായത്.
