മുക്കം: മലയോര മേഖലയിലെ മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ചുള്ള മോഷണ പരമ്പര തുടരുന്നതോടെ വിശ്വാസികളും നാട്ടുകാരും ആശങ്കയിൽ.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്തോളം പള്ളികളിലാണ് ഇൻവെർട്ടർ ബാറ്ററികൾ, ആംപ്ലിഫയറുകൾ തുടങ്ങിയ ഉപകരണങ്ങൾ മോഷണം പോയതായി റിപ്പോർട്ട്. ഏറ്റവും ഒടുവിൽ കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പറോഡ് സലഫി മസ്ജിദിൽ നിന്ന് ഇൻവെർട്ടറിന്റെ ബാറ്ററി മോഷണം പോയ സംഭവമാണ് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചത്.
സംഭവത്തിൽ പള്ളി ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച നെല്ലിക്കാപറമ്പ്–പന്നിക്കോട് റോഡിലെ ചേലാംകുന്ന് പള്ളിയിൽ നിന്ന് ആംപ്ലിഫയർ മോഷണം പോയിരുന്നു. ഒരു മാസം മുമ്പ് ഓമശ്ശേരി തെച്ചാടങ്ങാടിയിലെ നമസ്കാര പള്ളിയിൽ നിന്ന് ഇൻവെർട്ടർ ബാറ്ററിയും, മാമ്പിടിച്ചാലിലെ പള്ളിയിൽ നിന്ന് മൈക്ക് ആംപ്ലിഫയറും മോഷണം പോയിരുന്നു. ഇതുകൂടാതെ തിരുവമ്പാടി പച്ചക്കാട്, ഗേറ്റുംപടി, തേറുപറമ്പ്, മരഞ്ചാട്ടി തുടങ്ങിയ പ്രദേശങ്ങളിലെ നമസ്കാര പള്ളികളിലും സമാന രീതിയിലുള്ള മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പകൽ സമയങ്ങളിൽ ആളൊഴിഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ മുൻകൂട്ടി നിരീക്ഷിച്ച ശേഷമാണ് മോഷണം നടത്തുന്നതെന്നാണ് സംശയം. എല്ലാ സംഭവങ്ങൾക്കും പിന്നിൽ ഒരേ സംഘമാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ആരാധനാലയങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.